ഉടലു പേറുന്നു പിടയുന്ന പ്രാണനെ.
പ്രാണനോ ആർത്തനാദം മുഴക്കയായ്,
പാഹിമാം പ്രഭു പാഹിമാം പാഹിമാം.
അഴലിനോടു പടവെട്ടിത്തളർന്നു ഞാൻ
നിഴലു മാത്രമായ് തീരുമീ വേളയിൽ,
വ്രണിതജീവിതം കേഴുന്നു പിന്നെയും
പരമസത്യമേ നിന്നോടു മാത്രമായ്.
എത്ര വേനലിൽ ഇനിയും തപിക്കേണ്ടു ?
എത്ര വർഷങ്ങൾ ഇനിയും സഹിക്കേണ്ടു ?
എത്ര ശിശിരങ്ങൾ ഹിമപാതമേൽക്കേണ്ടു?
എത്രയെത്ര വസന്തങ്ങൾ പൂക്കേണ്ടു ?
കത്തിവേഷങ്ങൾ കാഴ്ച കവർന്നു പോയ്,
തിക്തവാക്യങ്ങൾ കാതും കവർന്നു പോയ്.
ദുഃഖസത്യങ്ങൾ ശബ്ദവും, പിന്നെയെൻ
ശപ്തമോഹങ്ങൾ കനവും കവർന്നു പോയ്.
വഴികളോരോന്നുമിരുളിൽ മറഞ്ഞുപോയ് ,
വഴിവിളക്കുകൾ കാറ്റിൽ പൊലിഞ്ഞുപോയ്.
വിജനവീഥിയിൽ നില്പു ഞാൻ ഏകനായ് ,
സജലമിഴിനീട്ടി ഏറെ വിവശനായ് .
ഓർമ്മകൾ കനലായെരിയുമ്പൊഴും ,
ഞാനതിൽ നൊന്തു നീറിയുരുകുമ്പൊഴും ,
നിന്റെ പാദങ്ങൾ മനസ്സിൽ സ്മരിപ്പു ഞാൻ
ഉയിരിനെ തിരിനാളമായ് കാത്തിടാൻ ...
മരണവും നിന്റെ രൂപമെന്നറികിലും,
മൃതിയിലഭയം തിരയുന്നതില്ല ഞാൻ .
മധുരമേറെയില്ലെങ്കിലും ജീവിതം
അധരമിന്നും കൊതിയ്ക്കുന്ന വീഞ്ഞു താൻ .
No comments:
Post a Comment