Sunday, 29 May 2016

അല്യാൻ....നിനക്കായ്

മെല്ലെ പത്രത്താളുകൾ മറയ്ക്കവെ,
കണ്ടു ഞാൻ ആരും
നടുങ്ങുന്നൊരാ ചിത്രം.

തീരമതു ചുംബിച്ചുറങ്ങുന്നൊരാ
പിഞ്ചുപൈതലിൻ അവസാന
നിദ്ര തൻ ചിത്രം .

ആഴിതൻ ആഴങ്ങളിൽ ലയിച്ചൊര-
മ്മ തൻ കൈകളാം തിരമാലകള്‍
പിഞ്ചു ദേഹത്തെയപ്പൊഴും തഴുകി
തലോടിയുറക്കുന്നതിൻ ചിത്രം.

ഒന്നു പിടഞ്ഞെന്‍റെ മനസ്സും ശരീരവും
പുത്തന്‍ കളിക്കോപ്പുമായ്
മുറ്റത്തോടി കളിക്കുന്നൊരെൻ മകന്‍ ,
ഒരേ പ്രായം, ഒരേ ഛായ.

"പുൽക്കൊടി പോലും വ്യർഥമായ്
പിറക്കുന്നില്ലീ മണ്ണില്‍"
പരമമാം സതൃമതിൻ വെളിച്ചത്തിൽ
നിൻ ചിത്രമിതു നോക്കി നിൽക്കെ
തോന്നുന്നതെന്തേ മനസ്സിലിന്നിങ്ങനെ?

"കാതു കേൾക്കാത്ത മാനവഹൃദയത്തിൻ
കൺമുന്നിൽ നിന്നെ വിളക്കായ്
തെളിക്കയല്ലീ പ്രകൃതി ?
നിന്‍റെ ദീപ്തിയിൽ, ഞങ്ങള്‍ ചെയ്യുന്നതാം
 ക്രൂരത ഞങ്ങള്‍ കണ്ടു ലജ്ജിക്കുവാൻ."

കുഞ്ഞെ നിനക്കാത്മശാന്തി നേർന്നീടുന്നു,
വ്യർഥമാം കണ്ണുനീര്‍ പൂക്കള്‍ പൊഴിക്കാതെ.