എത്രയും ബഹുമാനപ്പെട്ട ദയാബായ് ,
അലിവാർന്ന ഹൃദയമുണ്ടായതേ തെറ്റ്,
അതിനെ തടങ്കിലാക്കഞ്ഞതും തെറ്റ്.
അപരന്റെ കണ്ണുനീർ കണ്ടതും തെറ്റ്,
അതിനാൽ പുറപ്പെട്ടു വന്നതും തെറ്റ്.
കയ്യിലെ ചതുരക്കളത്തിലീ ലോകം
കണ്ടുകണ്ടാസ്വദിച്ചങ്ങനെ ഇരിക്കും,
കപടർക്കു മുന്നിൽ അനാഥസത്യങ്ങൾ
കനിവോടെ ചൊല്ലിത്തരുന്നതും തെറ്റ്.
കാണാത്ത കേൾക്കാത്ത മിണ്ടാത്ത വാനരർ ,
ഒന്നിച്ചു ചേർന്നതാം നരരാണു ഞങ്ങൾ .
ആ ഞങ്ങൾ തൻ മുന്നിൽ നിസ്വന്റെ ദുഃഖം
മടിയാതെ ചൂണ്ടിപ്പറഞ്ഞതും തെറ്റ്.
"അവഗണന" ഞങ്ങൾ വിധിക്കുന്ന ശിക്ഷ,
അതു ലേശ,മേശില്ല നിങ്ങൾക്കു തീർച്ച ...
കനൽപ്പാത താണ്ടി കരുത്താർന്ന നിങ്ങൾ ,
ജയിക്കട്ടെ ഞങ്ങൾ തൻ ശരികളെ തെറ്റാൽ ...
എന്ന്
സ്നേഹപൂർവ്വം
മൂന്നരക്കോടിയിൽ ഒരുവൻ
*എൻഡോസൾഫാൻ ബാധിതർക്കായ് 2022- ൽ നടത്തിയ സമരപശ്ചാത്തലത്തിൽ എഴുതിയത്...