Thursday, 28 April 2016

സാക്ഷ്യപത്രം

ഉരുകുവാന്‍ ഒരു കൊച്ചു ഹൃദയമുണ്ടായതില്‍ ,
കരയുവാനായ് രണ്ടു മിഴികളുണ്ടായതില്‍ ,
പറയുവാന്‍ മൗനവും , പകരുവാന്‍ പ്രണയവും
അലയുവാന്‍ ഓർമ്മ തന്‍ കരയുമുണ്ടായതില്‍ ,

കണ്ടു കൊതിതീരാത്ത  മധുര സ്വപ്നങ്ങളും,
കേട്ടാല്‍ മതിവരാ ,  പ്രിയമാർന്ന മൊഴികളും,
എഴുതി മുന തേഞ്ഞൊരു നാരായവുമതില്‍
വിടരും പദങ്ങള്‍ക്കു  ചിറകുകള്‍ നൽകുന്ന
പ്രാണന്‍റെ പാഴ്മുളം തണ്ടുമുണ്ടായതില്‍ ,

നോവിന്‍റെ മരുഭൂമിയില്‍   പോലുമെന്നിലെ
ജീവന്‍റെ ശാഖികള്‍  പൂത്തു  നില്‍ക്കുന്നതില്‍ ,
പരിചിത മുഖങ്ങള്‍  തിരസ്കരിക്കുമ്പൊഴും
ചുണ്ടില്‍  വിഷാദം ചിരിയാർന്നു നിൽപ്പതില്‍ ,

പുലരികളെനിക്കായ്‌ കണ്‍ തുറക്കുന്നതില്‍ ,
ഇരവുകളെനിക്കായ്‌ കനവു നെയ്യുന്നതില്‍ ,
വിരിഞ്ഞും കൊഴിഞ്ഞും ചിരിച്ചും കരഞ്ഞും
മോഹങ്ങള്‍  വര്‍ണ്ണങ്ങള്‍ വാരിവിതറുന്നതില്‍ ,

എഴുതുവാനാകാതെ , പാടുവാനറിയാതെ
പറയുവാന്‍  കഴിയാതെ ,മിഴികളില്‍  നീർമണി
തുളുമ്പി ഞാന്‍  നിൽക്കവെ , ഒരു മാത്ര
നീയും കരഞ്ഞെന്നറിഞ്ഞതില്‍,

ഉപചാരമെല്ലാമുപേക്ഷിച്ചു , നന്ദി തന്‍
ഭാരങ്ങളൊന്നും ചുമലിലേറ്റീടാതെ,
രേഖപ്പെടുത്തുന്നു ഞാനെന്‍റെ വരികളാല്‍
നീ തന്ന സ്നേഹത്തിന്‍  സാക്ഷ്യപത്രം ,
എന്‍റെ ജീവിതമാകുന്ന സാക്ഷ്യപത്രം .