Wednesday, 25 May 2016

നൻമ മരിച്ചു !

"നൻമ മരിച്ചെന്നതുൺമ തന്നെ"
 പറഞ്ഞു ഞാനെന്നോട്,
ശേഷമെൻ പഞ്ചേന്ദ്രിയങ്ങളും
താഴിട്ടു പൂട്ടിയെൻ വാടകവീടിതിൽ,
കപടമൗനത്തിന്‍റെ മേലാപ്പിൻ കീഴെയായ്,
എവിടയോ കേഴുന്ന സഹജർ തൻ
നോവുകളറിയാതെ, കള്ളക്കണ്ണീരണിഞ്ഞും
കഥകൾ രചിച്ചും , കവിത കുറിച്ചും
കടമകൾ മറന്നെന്‍റെ ജീവിതം തീർക്കവെ,
കൺകണ്ട ദുഃഖങ്ങൾ കാണാതെ പോകുവാൻ
ഒരു നൂറു വട്ടമെൻ മനസ്സാക്ഷിയോടുച്ചത്തിൽ
ഉച്ചത്തിൽ ഇങ്ങനെ ചൊല്ലുന്നു
"നൻമ മരിച്ചെന്നതുൺമ തന്നെ ,
നൻമ മരിച്ചെന്നതുൺമ തന്നെ ."

എങ്കിലും.....?

എവിടയോ ഒരു കൊച്ചുപെങ്ങള്‍
ഒരനാഥ വാർദ്ധക്യത്തിന്നു, ഒരു പൊതി-
ച്ചോറുമായ് അണയുന്നതറിയവെ,
ചെവി പൊത്തി,  മിഴി പൂട്ടി
ഉച്ചത്തിൽ ഞാന്‍ ചൊല്ലി,
സത്യത്തെ മിഥ്യയാക്കീടുവാൻ മാത്രമായ്
"നൻമ മരിച്ചെന്നതുൺമ തന്നെ ,
നൻമ മരിച്ചെന്നതുൺമ തന്നെ "

പെരുവഴിയിലാരോ പാടുന്നു മധുരമായ്,
ഒരഗതിയാം സ്ത്രീയ്ക്കൊരു നേരം മരുന്നിനായ്.
അതു കാൺകെ നൻമ തൻ
പ്രേതമെന്നാർത്തു ഞാന്‍
ഓടിക്കിതച്ചെന്‍റെ കൂട്ടിലേയ്ക്കണയവെ,
പിന്നില്‍ നിന്നാരെ പറഞ്ഞു ചിരിക്കുന്നു
"നൻമ മരിച്ചെന്നതുൺമ തന്നെ !
നൻമ മരിച്ചെന്നതുൺമ തന്നെ !".

അരവയർ നിറയ്ക്കുവാനാകാ, കുരുന്നിന്
നിറവയർ അന്നം വിളമ്പിയൂട്ടുന്നൊരു
മനുകുലഗാഥകൾ പിന്നെയും പിന്നെയും
തിര പോലെ കാതിലായ് വന്നലച്ചീടവെ,
ഇരുമിഴിക്കോണിൽ പൊടിഞ്ഞൊരാ കണ്ണുനീർ
ആരുമെ കാണാതെ മെല്ലെ തുടച്ചു ഞാൻ
ഉരുവിട്ടു,  ശീലിച്ചു പോയൊരാ വാക്കുകള്‍
"നൻമ മരിച്ചെന്നതുൺമ തന്നെ,
നൻമ മരിച്ചെന്നതുൺമ തന്നെ. "

പിന്നെയും കാൺകയായ് കേൾക്കയായ് നൻമകൾ,
കാണുന്നു കേൾക്കുന്നു തുടരുമീ യാത്രയിൽ.
ബാല്യത്തെ വിരലിൽ നടത്തുന്ന കൗമാരം,
വാർദ്ധക്യത്തിനൂന്നുവടിയാകുന്ന യൗവ്വനം,
ഒരു വയറ്റിക്കണ്ണി,യവളുടെ അടുത്തേയ്ക്ക് കരുതലായ്
സ്നേഹമായ് അണയുന്ന വാർദ്ധക്യം,
ഒരു പുഞ്ചിരി നൽകി,യകലേയ്ക്കു മറയുന്ന
അപരിചിത മുഖത്തിൻ അജ്ഞാത സൗഹൃദം.

കാഴ്ചകള്‍ കേൾവികൾ ഒരു ഘോഷയാത്രയായ്
കനവിലും നിനവിലും ആടിത്തിമിർക്കവെ
ചോദിപ്പു ഞാനെന്നോട്,
"നൻമ മരിച്ചെന്നതുൺമയോ?"
കണ്ണുകള്‍ നിറയുന്നു കവിയുന്നു,
വാക്കുകൾ പിടയുന്നു ഇടറുന്നു.
ഒരു ഹർഷരോമാഞ്ചം തനുവിൽ പടരുന്നു ,
കണ്ണീരിൻ കയ്പും,  മധുരമായ് മാറുന്നു.
പഞ്ചേന്ദ്രിയങ്ങൾ തുറന്നു ഞാൻ പറയുന്നു
"നൻമ മരിച്ചെന്നതുൺമയല്ല,
നൻമ മരിക്കില്ലെന്നതുൺമയെന്ന്".