Friday, 15 April 2016

തിരിച്ചറിവ്

ഇത്തിരി സ്വപ്‌നങ്ങള്‍  അടവച്ചു വിരിയിക്കാന്‍
കൂടൊന്നു തീര്‍ത്തു  ഞാന്‍  നെഞ്ചിനുള്ളില്‍ .

ഒത്തിരി സ്നേഹത്തിന്‍  ചൂടു   നുകർന്നെന്‍റെ
സ്വപ്‌നങ്ങള്‍  മണ്ണിതില്‍  കണ്‍തുറക്കെ ,

മധുരസ്വപ്‌നങ്ങള്‍  തന്‍ ചിറകുകളേറി ഞാന്‍
പാറിപ്പറന്നു അനന്തതയില്‍ .

കാലൂന്നി നിന്നൊരീ മണ്ണിനെ മറന്നു ഞാന്‍
കാണാത്ത  ലോകങ്ങള്‍ തേടീടവേ,

കണ്ടതായ്  നടിച്ചില്ല,യനുജന്‍റെ കണ്ണീരും
കൈനീട്ടുമപരന്‍റെ ദൈന്യതയും.

അമ്മയും നന്മയും അന്യമായ് പോകു -
ന്നതറിയാതെ ആർത്തുല്ലസിച്ചു നിൽക്കെ,

വിധി വന്നു ,എന്‍റെയീ ചിറകിലൊരു മിന്നലിന്‍
ശരമായ് പതിച്ചതായ് ഞാനറിഞ്ഞു .

പക്ഷങ്ങള്‍  കത്തിയെരിഞ്ഞു , സ്വപ്ന -
പക്ഷികള്‍ ചിറകറ്റു വീണു .

എല്ലാം ഒടുങ്ങുന്ന മണ്ണിന്‍റെ മാറിലായ്
വ്യര്‍ത്ഥ സ്വപ്നങ്ങള്‍ക്കു   ചിതയൊരുക്കെ,

സ്വാര്‍ത്ഥമോഹങ്ങള്‍ തന്‍ മാറാല കെട്ടിയ
മുറികളില്‍  നന്മതന്‍ തിരി തെളിക്കെ,

ആരോ ചൊരിഞ്ഞൊരു പ്രാര്‍ത്ഥനാ പുണ്യമായ്
സ്നേഹമെന്നരികത്തണഞ്ഞു നിൽക്കെ,

മനസ്സിലേതോ കോണില്‍ നിന്നാരോ മധുരമായ്
പാടുന്നതീവിധം കേള്ക്കുന്നു ഞാന്‍

"കാലമേ നിനക്കെന്‍റെ നന്ദി , വീണ്ടുമെന്‍
കാലുകള്‍ മണ്ണിതില്‍ നാട്ടിയതില്‍ . "