Sunday, 13 August 2023

എങ്കിലും പ്രണയമേ .....

തിരിച്ചു കിട്ടില്ല എന്നൊരാ തോന്നലിൽ
നരച്ചു പോകുമെന്നുള്ളിലെ പ്രണയമേ ...
തനിച്ചു നീങ്ങേണ്ടതിന്നു ഞാൻ പാതയിൽ
എനിക്കു മുന്നേ നടന്നതാണെത്ര പേർ...

ഉടഞ്ഞ സ്വപ്നങ്ങൾ തൻ ചില്ലുചീളുകൾ,
തറഞ്ഞു മുറിവേറ്റ പാദങ്ങളോടെ ഞാൻ,
മുടന്തി നീങ്ങിടാം  ഒന്നിനി പിന്നെയും,  
മുറിഞ്ഞിടാത്തൊരെൻ കർമ്മബന്ധങ്ങളാൽ.

തുടുത്തു ചോക്കുന്ന സായന്തനങ്ങളിൽ,
നിനച്ചു പോകുന്നു നിന്നെയെൻ പ്രണയിനി...
അടുത്തു നീ വന്നുവെങ്കിലെന്നൊരു മാത്ര
കൊതിച്ചു പോകുന്നു ഉള്ളിലെ കാമുകൻ.

പറഞ്ഞതില്ല ഞാൻ നിന്നോടൊരിക്കലും
പടുത്വമോടെയെൻ ഹൃദയസങ്കീർത്തനം .
പറഞ്ഞതാരെന്നു,മോർക്കുന്നതില്ല ഞാൻ:
"നിറഞ്ഞ മൗന ,അതിവാചാല"മെന്ന പൊയ്!!

ഇടയ്ക്കു മഴ പെയ്തുതോരുന്ന വേളയിൽ,
ഇരുട്ടിലൊരു താരമെരിയുന്ന വേളയിൽ,
മിടിപ്പു കൂടുന്നു ഹൃദയത്തിൽ നിൻ മുഖം,
മുടിച്ചുരുൾ മാടി,യണയുന്ന വേളയിൽ .

"ഒരിക്കലും കാത്തിരിക്കില്ല നിന്നെ ഞാൻ"
മദിച്ചു ചൊല്ലിയെന്നാകിലും പലകുറി .
അടച്ചൊ,രോർമ്മ തൻ പുസ്തകപ്പെട്ടിയിൽ
മടിച്ചു നിന്നെ തിരയുന്നതുണ്ടു ഞാൻ.

അടുത്തു ചെല്ലുകിൽ അകലും മരീചിക ,
അറിഞ്ഞിടുമ്പൊഴോ ചുരുളും പ്രഹേളിക,
പ്രണയമേ നിന്നെ എഴുതേണ്ടതെങ്ങിനെ ?
പ്രതിഭയാൽ വെറും പാമരനാണു ഞാൻ .

ശങ്കകൾ കൊണ്ടു വരിയുന്ന കൗമാര-
ബന്ധുരമോഹബന്ധനമാണു നീ.
എങ്കിലും നന്ദിയോടെയോതുന്നു ഞാൻ :
"പങ്കിലമല്ല നിൻ വഴിത്താരകൾ ".

വേർപിരിയാത്ത വേദനയെങ്കിലും,
വേണ്ട മോചനം, നൽകേണ്ട പ്രണയമേ
അത്രമേൽ തരളമാക്കിയതെന്നെ നീ ,
അത്രമേൽ കരുണയേകിയതെന്നിൽ  നീ,
അത്രമേൽ എന്നെ,ഞാനാക്കിടുന്നു നീ ...