Wednesday, 20 March 2024

കുരിശ്

ഇതെന്റെ ചോരയാൽ കഴുകുന്നു , ഞാനെൻ
ഹൃദന്തമിതിലായ് കൊരുത്തുവയ്ക്കുന്നു.
ഇതിന്നു ഭീതിക്കലങ്കാരമാകാം,
ഇതിന്നു നീതിക്കൊരപവാദമാകാം.
ഇതെന്റെ രക്തം നനച്ചു തുടച്ചെൻ ,
ജനത്തിനായ്ക്കൊണ്ടു ഞാനേകിടുന്നു.

ഇതങ്ങു നാളേയ്ക്കൊരാശ്രയമാകും ,
ഇതങ്ങു ശാന്തിതൻ അടയാളമാകും .
മരിച്ചുയിർക്കുന്ന മാനവസ്നേഹം
നിനച്ചു ലോകമുൾപ്പുളകങ്ങൾ ചൂടും .
അതിന്നു ഞാനിതാ എന്നെ നൽകുന്നു ,
അതിന്നു ഞാനെന്റെ ഉയിരു നൽകുന്നു.
വരുന്ന കാലങ്ങൾ ഓർത്തങ്ങിരിക്കാൻ
വരണ്ടുപോകുമീ സ്നേഹപ്രവാഹം,
നിറച്ചുവയ്ക്കുന്നു ഞാനീ,ക്കുരിശിൽ
നിറഞ്ഞൊഴുകുന്നൊ,രാത്മപ്രകാശം .

ഇതിന്റെ ദീപ്തി,യകമിഴികൾ തെളിയ്ക്കേ
അകന്നു പോകുന്നൊരനുജനെ തേടും .
(കുരുടനങ്ങനെ കാണാൻ തുടങ്ങും.)
അവന്റെ രോദനം കാതിൽ പതിയ്ക്കും.
(ബധിരനായവൻ കേൾക്കാൻ തുടങ്ങും.)
അവന്നു കരുതലായ് ശബ്ദമങ്ങുയരും .
(മൂകനായവൻ മൊഴിയുതിർത്തീടും.)
വ്യർത്ഥശാസ്ത്രങ്ങൾ താനെ വിട്ടൊഴിയും .
(രോഗിയായവൻ സ്വാന്തനമറിയും.)
അനുജനായങ്ങു തെരുവിൽ ഇറങ്ങും.
(മരിച്ച മർത്ത്യൻ ഉയർത്തെഴുന്നേൽക്കും.)

ഇതെന്റെ വാക്കാ,ണിതെന്റെ വാഗ്ദാനം
അതിന്നു തെളിവിന്റെ നിണമാർന്ന കുരിശും.
തരുന്നു നിങ്ങളിതു സ്വീകരിച്ചാലും
നിതാന്തസ്നേഹത്തിൻ നിത്യപ്രതീകം.

പാഹിമാം പ്രഭു

തളരും പാദങ്ങൾ താങ്ങുന്നിതുടലിനെ,
ഉടലു പേറുന്നു പിടയുന്ന പ്രാണനെ.
പ്രാണനോ ആർത്തനാദം മുഴക്കയായ്,
പാഹിമാം പ്രഭു പാഹിമാം പാഹിമാം.

അഴലിനോടു പടവെട്ടിത്തളർന്നു ഞാൻ
നിഴലു മാത്രമായ് തീരുമീ വേളയിൽ,
വ്രണിതജീവിതം കേഴുന്നു പിന്നെയും
പരമസത്യമേ നിന്നോടു മാത്രമായ്.

എത്ര വേനലിൽ ഇനിയും തപിക്കേണ്ടു ?
എത്ര വർഷങ്ങൾ ഇനിയും സഹിക്കേണ്ടു ?
എത്ര ശിശിരങ്ങൾ ഹിമപാതമേൽക്കേണ്ടു?
എത്രയെത്ര വസന്തങ്ങൾ പൂക്കേണ്ടു ?

കത്തിവേഷങ്ങൾ കാഴ്ച കവർന്നു പോയ്,
തിക്തവാക്യങ്ങൾ കാതും കവർന്നു പോയ്.
ദുഃഖസത്യങ്ങൾ ശബ്ദവും, പിന്നെയെൻ
ശപ്തമോഹങ്ങൾ കനവും കവർന്നു പോയ്.

വഴികളോരോന്നുമിരുളിൽ മറഞ്ഞുപോയ് ,
വഴിവിളക്കുകൾ കാറ്റിൽ പൊലിഞ്ഞുപോയ്.
വിജനവീഥിയിൽ നില്പു ഞാൻ ഏകനായ് ,
സജലമിഴിനീട്ടി ഏറെ വിവശനായ് .

ഓർമ്മകൾ കനലായെരിയുമ്പൊഴും ,
ഞാനതിൽ നൊന്തു നീറിയുരുകുമ്പൊഴും ,
നിന്റെ പാദങ്ങൾ മനസ്സിൽ സ്മരിപ്പു ഞാൻ
ഉയിരിനെ തിരിനാളമായ് കാത്തിടാൻ ...

മരണവും നിന്റെ രൂപമെന്നറികിലും,
മൃതിയിലഭയം തിരയുന്നതില്ല ഞാൻ .
മധുരമേറെയില്ലെങ്കിലും ജീവിതം
അധരമിന്നും കൊതിയ്ക്കുന്ന വീഞ്ഞു താൻ .

നിന്നെയും തേടി ...

ദൂരെ വിണ്ണിലെ താരമാണന്നു നീ
താഴെ മണ്ണിന്റെ മോഹമാകുന്നു ഞാൻ .
ദൂതയച്ചൊരെൻ നക്ഷത്രപേടകം
ഓതി നിൻ കാതിലെൻ പ്രേമഗീതകം.
കേട്ടു നീയന്നു ആകെ തുടുത്തതും
പൂത്തു നിന്നതും കണ്ടു ഞാൻ "ഹബ്ബിളി"*ൽ .
പിന്നെയെത്രയോ വട്ടമെൻ ദൂതുമായ്
വന്നു ഹംസങ്ങൾ നിന്നങ്കണങ്ങളിൽ.

ഇല്ല , നീയില്ല ആകാശവീഥിയിൽ
എങ്ങു നീ മറഞ്ഞെൻ താരകന്യകേ ?
തേടി ഞാനും വരുന്നെന്റെ ഭൂമി തൻ
കൂടുപേക്ഷിച്ചു നിന്നെ തിരയുവാൻ .
ചൊല്ലി നിൻ പ്രിയതോഴിമാർ, "ഇന്നവൾ
കണ്ണിനറിയാ തമോഗർത്തരൂപിണി ...
കാത്തിരിപ്പിൻ കനലിൽ ദഹിച്ചുടൽ
വേർപിരിഞ്ഞൊരു നക്ഷത്രചേതന .
തന്നിലേയ്ക്കെല്ലാം വലിച്ചടുപ്പിക്കുന്ന
തന്വിയാണവൾ താമസഗാത്രിയാൾ.
പോവുക നീ തിരിച്ചു സഞ്ചാരി നിൻ
കാവലാകട്ടെ നക്ഷത്രധൂളികൾ "

പോവതെങ്ങനെ കാണാതെ നിന്നെ ഞാൻ ?
ആവതെങ്ങനെ പിന്തിരിഞ്ഞിടുവാൻ ?
പ്രണയമെന്തെന്നറിയുന്ന ഭൂമിതൻ
രുധിരമാണെന്റെ സിരയിൽ,ആത്മാവിലും.
വരിക ധൂമകേതുക്കളെ നിങ്ങളെൻ
വഴിതെളിയ്ക്കുക താരാപഥങ്ങളിൽ .

പ്രണയിനി നിൻ അദൃശ്യമാം വാതിലിൻ
പടികൾ തേടി വരുന്നതുണ്ടിന്നു ഞാൻ
സമയമുറയുന്ന നിന്നുടെ കോട്ടയിൽ
വരണമാല്യം വരിയ്ക്കുന്നതുണ്ടു ഞാൻ .
നിന്റെ അന്തഃപുര,മെനിക്കായ് ഒരുക്കുക
എന്റെ വരവിനായ് കാതോർത്തിരിക്കുക.
നിന്റെ മണിയറ തന്നിലെ ദീപങ്ങൾ
ഒന്നൊഴിയാതെനിക്കായ് തെളിക്കുക.

നിന്നിലേയ്ക്കു ഞാനലിയുമാ വേളയിൽ 
"നീ" മരിച്ചിടും , "നമ്മൾ" ജനിച്ചിടും.
നമ്മെ നമ്മൾ മറന്നീ പ്രപഞ്ചത്തിൻ
ദൃഷ്ടിക്കൾക്കന്യമായ് പ്രണയിച്ചിടും. ...
ആ നിമിഷത്തിൻ നിർവൃതി നുകരുവാൻ,
കാലദേശങ്ങൾ താണ്ടിയണയുന്നു ഞാൻ;
നിൻ വഴി തേടി, നിൻ മൊഴി തേടി....
നിന്നൊളി തേടി , നിന്നെയും തേടി....

* Hubble Telescope 

അടയാളപ്പെടാത്തവർ

ചരിതമതു കാൺകയില്ല ചരിത്രത്തിലായ്
ചികയുവാൻ അണയുകില്ലാരും !
ഇവിടെയവർ ജീവിച്ചിരുന്നതിൻ തെളിവിനായ്
ഇടമൊന്നൊരുക്കിയില്ലാരും ...

അവർ മണ്ണിൽ ജീവിച്ചു മണ്ണിൽ ലയിച്ചവർ,
അവർ തീർത്തതാണീ ചരിത്രം .
അവരുടെ ദുഃഖങ്ങൾ നഷ്ടസ്വപ്നങ്ങളിൽ
മഷി പുരളാത്ത ചരിത്രം .

അറിയില്ലവരുടെ പേരുകൾ ഊരുകൾ,
അതു കൊത്തിവച്ചതില്ലെങ്ങും .
അറിയാമിതൊന്നേ അവർ തീർത്തതാണു ഞാൻ
അനുഭവിക്കുന്നൊരീ ലോകം .

അവർ തീർത്ത വഴികളിലാണെന്റെ രഥചക്ര-
മതിവേഗ,മുരുളുന്നതിപ്പോൾ.
അവർ വച്ച തരുവിന്റെ നിഴലായ് ഭവിക്കുന്നെൻ 
അശ്വങ്ങൾ തിരയുന്ന തണലും.
അവർ തീർത്ത തണ്ണീർത്തടങ്ങളിലിന്നെന്റെ
വേരുകൾ നീരു തിരയുന്നു.
പേരു വയ്ക്കാതവർ പാടിയ പാട്ടിന്റെ
ശീലുകൾ ചുണ്ടു നുണയുന്നു.

അല്ല പ്രവാചകർ , അല്ലവർ യോദ്ധാക്കൾ
അല്ല മഹാപുരുഷൻമാർ .
അവർ നിസ്വർ , പാരിൽ വിയർപ്പിനാൽ നനവേകി
പൊന്നു വിളയിച്ച പണിയാളർ.

അവർ നല്ല നാളെ തൻ സ്വപ്നങ്ങൾ കണ്ടവർ
കരളിലതു കനൽ പോലെ കാത്തോർ .
മാനത്തെ അമ്പിളിക്കല കണ്ടു മോഹിച്ച
താഴത്തെ മണ്ണിന്റെ മക്കൾ.

അവർ നയിച്ചട്ടില്ല വിപ്ലവമെങ്കിലും,
അവരതിൽ അണിചേർന്ന ധീരർ.
ഇല്ലായ്മ വല്ലായ്മ എല്ലാം മറന്നതിൽ
വെന്തു വെണ്ണീറായ വീരർ .

അവരുടെ ചാരത്തിൽ നിന്നും പടുത്തതീ
മാറ്റവും മാറ്റൊലിപ്പാട്ടും.
അടയാളപ്പെടാത്തവർ അടരാടി
നേടിയതാണെന്റെ നാടിൻ ചരിത്രം .

അവരെന്റെ പൂർവ്വികർ , അറിയാ അരൂപികൾ
അവരേ എനിക്കു വഴികാട്ടാൻ ...
അവരെ അടയാളപ്പെടുത്തുവാൻ കനിയുക
കാലമേ തൂലികത്തുമ്പാൽ ...

ഓർക്കുക ...

ഇരുളു വീഴുന്ന സന്ധ്യകൾക്കപ്പുറം
ഇനിയുമണയേണ്ട പുലരിയുണ്ടോർക്കുക.
കനൽ വിരിച്ചിട്ട പാതകൾ താണ്ടുവാൻ ,
കനവു കണ്ടൊരാ നാളെയൊന്നോർക്കുക.
കരുണയാർന്ന കരങ്ങളെ ഓർക്കുക.
കനിവു തന്ന മുഖങ്ങളെ ഓർക്കുക.

അലറിയാർത്തതാം നോവിന്റെ തിരകളിൽ
പതറി വീഴാത്തൊരിന്നലെകൾ ഓർക്കുക.
ഇടറി വീഴാതെ ജീവനെ കാത്തൊരാ
ഇനിയ സ്നേഹാർദ്രസ്പർശങ്ങൾ ഓർക്കുക.
ശരി പഠിപ്പിച്ച തെറ്റിനെ ഓർക്കുക.
അരിയ തെറ്റായ ശരികളൊന്നോർക്കുക.

അമ്മതൻ വിരൽത്തുമ്പിലെ തുമ്പിയായ്
വൻപു കാണിച്ച ബാല്യമൊന്നോർക്കുക.
അച്ഛനെപ്പോലെ ആകാൻ കൊതിച്ചൊരു
കൊച്ചുകുഞ്ഞിൻ ദുഃശാഠ്യമൊന്നോർക്കുക.

മടിയിൽ വച്ചുമ്മ നൽകി ഒരായിരം
കഥകൾ ചൊല്ലിയ മുത്തശ്ശിയമ്മയെ,
വഴിയിൽ പീടിക തന്നിലെ കൊതിതരും
മധുരമേറെ പകർന്ന മുത്തശ്ശനെ,
പങ്കു വയ്ക്കലിൻ പാഠം പഠിപ്പിച്ചു
സങ്കടങ്ങൾ പകുത്ത സതീർത്ഥ്യനെ ,
ഒട്ടു ശാസിച്ചു , മതിലേറേ സ്നേഹിച്ചും
വെട്ടമേറേ പകർന്ന ഗുരുനാഥനേ ,
ഓർക്കുക വീണ്ടും ഓർത്തൊന്നെടുക്കുക
ഓർമ്മ തൻ മഴച്ചാറ്റലൊന്നേൽക്കുക .

ഇടയിൽ ജീവിതം തരിശായ് മാറവേ
ഇനിയുമില്ലെന്ന് മനസ്സ് മന്ത്രിക്കവേ,
പുതിയ നാമ്പുകൾ വീണ്ടും തളിർക്കുവാൻ
പഴയ കാലങ്ങൾ ഓർത്തെടുത്തീടുക.

അഴൽ കനക്കുന്ന വേളകൾ നീളവേ ,
കഴൽ കഴച്ചൊട്ടു നിന്നു പോയീടവേ,
ഓർമ്മകൾ തൻ ചിറകിലൊന്നേറുക ;
ഭൂതകാലങ്ങൾ തേടിപ്പിടിക്കുക.
എത്ര നോവുകൾ, ചിരികൾക്കുമിപ്പുറം
ഇത്രയോളമിങ്ങെത്തി  നാം... ഓർക്കുക.

ഇന്നലെകൾ പോൽ ഇന്നും മറഞ്ഞിടും
നാളെയൊരു നാളിൽ നാമും മറഞ്ഞിടും.
അതു പഠിപ്പിച്ചു നൽകുമീ ഓർമ്മകൾ,
തനതു കാലത്തിൽ കാരുണ്യ സ്പർശങ്ങൾ ,
കാത്തുവയ്ക്കുക, കാതോർത്തിരിക്കുക
ഓർത്തു ചൊല്ലുക, ഓമനിച്ചീടുക .

ചെമ്പരത്തി

കീറി മുറിച്ചന്നു , പാഠം പഠിച്ച നാൾ
കണ്ടതില്ലെങ്ങുമേ നിൻ ഹൃദയം ...
നീറിപ്പിടഞ്ഞു പഠിക്കവേ ജീവിതം
കാൺമു ഞാൻ നിന്നിലും ഒരു ഹൃദയം ...

ഭ്രാന്തിയെന്നാരോ വിളിച്ച പൂവേ,
ഏതു ഭ്രാന്തിനാൽ താനേ ചുവന്നു നീയേ?
ഉൾച്ചൂടു കരളിലെ കനലായതോ ? നിന്റെ
ഉൾപ്പൂവിലെ നിണം നിറമായതോ ?

പ്രിയമുള്ളൊരാളിന്റെ ഓർമ്മകൾ കവിളത്തു
കുങ്കുമം ചാർത്തി മറഞ്ഞതാണോ ?
പ്രിയതരസ്വപ്നത്തിൽ നിന്നുണരാതെ നീ
നീളെത്തുടുത്തു ചുവന്നതാണോ ?

പനിനീരിനഴകില്ല , പരിമളം തെല്ലില്ല
പല കുറ്റമിന്നവർ ചൊല്ലിയാലും
പരിഭവം പറയാതെ ,പൂക്കുന്നതുണ്ടു നീ
പതിവുകൾ തെറ്റാതെ,യാർക്കു വേണ്ടി ?

ആരോരുമറിയാത,ങ്ങടർന്നങ്ങു വീഴവേ
ആരുണ്ട് കരയുവാൻ നിന്നെ നോക്കി ?
അറിയാമതെങ്കിലും പറയുന്നതില്ല , നിൻ
നിറയാത്ത മിഴികളിൽ നോവു ബാക്കി ...

ആരോ കുറിയ്ക്കേണ്ടൊ,രാശ്വാസവാക്കിന്റെ
ഭിക്ഷയിരന്നിവർ കാത്തു നിൽക്കേ
നീ വിളങ്ങീടുന്നു വാഴ്‌വിൻ വിഹായസ്സിൽ
തീ പോലെ... ആളുന്ന ജ്വാലയോടെ...

അന്നെന്റെ വേലിക്കരികെ നിൽക്കുമ്പൊഴും
കണ്ണിൽ പതിയാഞ്ഞ പൂവൊരുത്തി...
ഇന്നെന്റെ തൂലികത്തുമ്പിനാൽ തേടുന്നു
നിന്നെ ഞാൻ അഴകുള്ള ചെമ്പരത്തി...

വീണ്ടും ...?

പോയകാലങ്ങൾ മറക്കാം , നമുക്കിനി

പോകുവാനുണ്ടേറെ ദൂരം ...

ദുഃഖഭാണ്ഡങ്ങൾ അഴിയ്ക്കാം, പഴിക്കാതെ

കണ്ണുനീരാറ്റിലൊഴുക്കാം.


ആശയത്തേക്കാൾ മുനയുള്ളൊരായുധം

മൂശയിൽ തീർക്കുവാനാകാ...

ആയിരം വട്ടമിതു ചൊല്ലി എന്നാകിലും

ആയുധപ്പുരകളതു ബാക്കി !


അച്ഛന്‍റെ വിങ്ങൽ, അമ്മതൻ കണ്ണീർ,

വൈധവ്യദു:ഖം, ചിരിക്കുന്ന ബാല്യം ..

മുഖങ്ങൾ മാറുന്നു , ഇടങ്ങൾ മാറുന്നു ,

പകപോക്കലിൻ നിണക്കഥ മാറിടാതെ .

ആരുടെ ശാപം ? ഏതു പ്രാരാബ്ധം ?

ഏതു ദുഷ്കർമ്മഫലശിഷ്ടമീ ദൃശ്യം ?


" ലോകാ സമസ്താ സുഖിനോ ഭവന്തു "

കേട്ടൊ,രുടജാങ്കണം കുരുതി നിലമാകെ ,

കണ്ണിന്നു കണ്ണെന്ന നീതി, നിലയ്ക്കാത്ത

കണ്ണൂനീർക്കടലിൽ ചുവപ്പായ് പരക്കെ ,

തിരയുന്നു, വെടിയേറ്റു വീണൊരാ ഗാന്ധിയെ,

തിരികെ വിളിക്കുക, കാലമെ കനിയുക.


പ്രണാമം*

ഇനിയുമാ വാക്കിന്‍റെ ജ്വാലയില്ല,
ആര്‍ദ്രമാം വരികൾ തൻ ഉറവയില്ല,
പാഥേയമായൊരാ, പാട്ടുമില്ല.

സ്നേഹിച്ചു തീരാത്തൊരാത്മാവിനായ്,
നോവിൽ തപിച്ചൊരാ,ഹൃദയത്തിനായ്,
കാറ്റിന്‍റെ, മഴയുടെ, കടലിന്‍റെ, കാടിന്‍റെ
നാവായ് വിളങ്ങിയ തൂലികയ്ക്കായ്,
തോന്ന്യാക്ഷരങ്ങളാൽ കുറിയ്ക്കുന്നു, ഗുരോ
ഞാനെന്ന തകര, യിതെൻ പ്രണാമം.

* ഒ.എൻ.വി സാറിന്‍റെ ഓർമ്മകൾക്കു മുന്നിൽ...

Sunday, 25 February 2024

പരാജിതൻ്റെ പാട്ട്

ആരു നീ എന്നൊരാ ചോദ്യത്തിനുത്തരം
ആയിരം കർമ്മകാണ്ഡങ്ങളിലാകിലും
ആവുമതിന്നൊരു വാക്കിന്റെ ആണിയാൽ
ആയുസ്സിൻ ഭിത്തിയിൽ ചില്ലിട്ടു തൂക്കുവാൻ
ഞാനോ....പരാജിതൻ...
അമ്പേ ...... പരാജിതൻ...

കത്തിയമരുന്നോരു ചിത പോലെ ജീവിതം
നിത്യവും മൃത്യുവിൻ തീയിൽ ദഹിക്കവേ,
സ്വപ്നങ്ങൾ മോഹങ്ങൾ ഭ്രാന്തും സ്മൃതികളും
തപ്തമായ് ആകാരഭൂവിൽ ലയിക്കവേ, 
വ്യർത്ഥത വ്യഥകളും നൃത്തമാടുന്നോരു
നർത്തനരംഗമായ് ചേതന മാറവേ ......
എന്തു വിളിക്കേണ്ടതെന്നെ ഞാൻ? മറ്റേതു
വാക്കിൻ്റെ പൊരുളതിൽ തിരയേണ്ടതെന്നെ ഞാൻ?

മടുപ്പും നിരാശയും മാറാല തീർക്കും
മനസ്സിൻ്റെ മൺകുടിൽ മുന്നിലെ പാതയിൽ,
ഇരവും പകലും കടന്നു പോകുന്നതും
ഇരുളും വെളിച്ചവും ഇണചേർന്നു നില്പതും
ഇടയിലായ് സന്ധ്യകൾ പിറവികൊള്ളുന്നതും
ഞൊടിയിലവ എങ്ങോ മറഞ്ഞുപോകുന്നതും
ഇവിടെ നിസ്സംഗനായ് കണ്ടേയിരിപ്പു ഞാൻ.

വേവുന്ന മണ്ണിനും നോവുന്ന കണ്ണിനും
ആയില്ലെനിക്കിറ്റു നീരായ് മാറുവാൻ.
ആയില്ലൊരമ്മയ്ക്കു താങ്ങാകുവാൻ,
ചുമലു താഴുന്നൊരച്ഛന്നു കൂട്ടാകുവാൻ ,
കനിവു തേടിയെൻ നേർക്കുറ്റു നോക്കും സതീർത്ഥ്യൻ്റെ
 കടവിലെ സങ്കടത്തോണിയൊന്നേറുവാൻ,
എങ്ങോ മറഞ്ഞെൻ പിതൃക്കൾക്കു ഓർമ്മതൻ
എള്ളും ബലിപ്പൂവുമായ് ശ്രാദ്ധമൂട്ടുവാൻ.

ആരും കയറാത്ത വാഴ്‌വിൻ നിലങ്ങളിൽ
കാട്ടുച്ചെടി പോലെ പടർന്നവനാണു ഞാൻ.
ആയിരം ശാഖയായ് പിരിയുന്ന ചിന്തകൾ
ആകെയും പേറി തളർന്നവനാണു ഞാൻ.
അപരന്നു തണലായി മാറേണ്ട വാഴ്‌വിനെ
അലസമായി തള്ളിക്കളഞ്ഞവനാണു ഞാൻ.

എങ്കിലും കാത്തിരിക്കുന്നുണ്ടു ഞാനെൻ്റെ
കാടകം തന്നിലൊരു മാമുനി വരുന്നതും,
താരകമന്ത്രം മറിച്ചു ചൊല്ലുന്നതും,
കേട്ടുരുവിട്ടെൻ്റെ ഹൃത്തിലെ കനലുകൾ
മൗനമാം വല്മീകമേറിയാറുന്നതും,
സാന്ദ്രമാം കരുണയാൽ മിഴികളിൽ നിന്നശ്രു
ഒഴുകിയെൻ വാക്കൊരു കവിതയാകുന്നതും,
ധർമ്മമാർഗ്ഗങ്ങൾക്കു ദീപമായ് ഞാനെൻ്റെ
അന്തഃരംഗങ്ങളിൽ രാമനെ രചിപ്പതും,
പിന്നെയൊരു സീതയ്ക്കു കൂട്ടായിരിപ്പതും...
ഒടുവിലാ ശോകാന്തരാമായണം എൻ്റെ
പിറവിതൻ വറുതികൾ,ക്കറുതിയാകുന്നതും...
കാത്തുകാത്തങ്ങനെ... കാറ്റിൽ ചെരാതുപോൽ...

അതുവരെ ഈയൊറ്റ വാക്കിൻ്റെ അരണിയിൽ
അലറിയാർക്കുന്നൊരെൻ ഉള്ളിൻ കനങ്ങളെ,
അതിഗൂഢമുള്ളിലെ ആരണ്യകങ്ങളിൽ
അടവച്ചു വിരിയിക്കുവാനൊരുക്കട്ടെ ഞാൻ.
അതുനാളെ ഒരു ജീവനൊരുമാത്രയെങ്കിലും
അരുളുമാശ്വാസമാം അമൃതെന്നു വരികിലോ
അതുമതി അല്ലലിൻ വഴിയിലെൻ ജീവിതം   
അല്ല പരാജയം തെല്ലുമെന്നോതുവാൻ.