Sunday, 23 June 2019

വേരറ്റിടുമ്പോൾ

തണലായിരുന്നു തണുപ്പായിരുന്നു,
തേൻ കിനിയുന്ന കനിമധുരമായിരുന്നു.
കനിവായിരുന്നു, നൽകനവായിരുന്നു,
എൻ കുസൃതിയ്ക്കു കളിമുറ്റമായിരുന്നു.

യന്ത്രമുനയേറ്റേറ്റു ഏറെ പിടഞ്ഞിന്നു,
പാദങ്ങളറ്റു നീ, പാതയില്‍ വീഴവെ,
ചേക്കേറുവാനിടമില്ലാത്ത പക്ഷിയും,
വേരറ്റു പോകുമെൻ ബാല്യത്തിനോർമ്മയും
നിൻ തലയ്ക്കൽ  ഏതു മന്ത്രം ജപിക്കേണ്ടു?

കണ്ണുനീരില്ല, കരച്ചിലില്ല
കാട്ടുനീതിയെ,ന്നുരുവിട്ടു കവിതയില്ല.
"വഴിയരികിൽ വാഴ്‌വിലായ് 
 വന്നതിനു നന്ദി.
പാതയിൽ തണലേകി
നിന്നതിനു നന്ദി.
തന്നൊരാ  കനവിനും,കനിവിനും നന്ദി
മധുരം നിറഞ്ഞൊരാ കനികൾക്കു നന്ദി. "
ഇതുമാത്രമരുളുന്നു യാത്രയാക്കാൻ.

ഇനി തമ്മിലകലാം അടുക്കുവാനായ്
വീണ്ടുമൊരു ജൻമവേദിയിൽ കാണും വരെ.
അന്നു നാം ആരെന്നതാർക്കറിയാം?
കർമ്മബന്ധങ്ങൾ തിരിയുന്നതാർക്കു ഭൂവിൽ?

Saturday, 15 June 2019

സ്നേഹിച്ചിടാം...

സ്നേഹിച്ചിടാം നമുക്ക,മ്മയെ ഭൂമിയെ
സ്നേഹിച്ചിടാം നമുക്കീവർണ്ണരാജിയെ.

സ്നേഹിച്ചിടാം തണലേകും തരുക്കളെ,
സ്നേഹിച്ചിടാം തണുവേകുന്ന പുഴകളെ.

സ്നേഹിച്ചിടാം പൂക്കള്‍ വിടരുന്ന ചാരുത,
സ്നേഹിച്ചിടാം വീണപൂവിന്‍ വിമൂകത.

സ്നേഹിച്ചിടാം കനിവാർന്നൊരക്കാറ്റിനെ,
സ്നേഹിച്ചിടാം കരുണ വർഷിച്ച  മുകിലിനെ.

സ്നേഹിച്ചിടാം മഴക്കുളിരിന്‍റെ,യാർദ്രത,
സ്നേഹിച്ചിടാം ചുടുവേനലിൻ താപവും.

സ്നേഹിച്ചിടാം വയലേല,പൂഞ്ചോലകൾ,
സ്നേഹിച്ചിടാം ഗിരിനിരകൾ താഴ്‌വാരങ്ങൾ.

സ്നേഹിച്ചിടാം നമുക്കാകാശ,നീലിമ,
സ്നേഹിച്ചിടാം നമുക്കാഴി തൻ ഗഹനത.

സ്നേഹിച്ചിടാം പ്രഭാതത്തിൻ  ഉണർവ്വിനെ,
സ്നേഹിച്ചിടാം ശുഭരാത്രി തൻ സാന്ത്വനം.

സ്നേഹിച്ചിടാം നറുചിരിയുടെ മധുരിമ,
സ്നേഹിച്ചിടാം കണ്ണുനീരിന്‍റെ ലവണത.

സ്നേഹിച്ചിടാം പുതുജീവന്‍റെ നിലവിളി,
സ്നേഹിച്ചിടാം നമുക്കവസാന പിൻവിളി.

സ്നേഹിച്ചിടാം ഗുരുവാകുന്ന പൂർണ്ണത,
സ്നേഹിച്ചിടാം നമ്മിലറിവിൻ അപൂർണ്ണത.

സ്നേഹിച്ചിടാം വരമാകിയ ജീവിതം,
സ്നേഹിച്ചിടാം വരമേകിയ നിത്യത.

സ്നേഹിച്ചിടാം... സ്നേഹമാകുന്നു ചുറ്റിലും,
സ്നേഹിച്ചിടാം... സ്നേഹമാകുന്നു നമ്മളും.

സ്നേഹിച്ചിടാം,സ്നേഹത്താൽ ജയിച്ചിടാം,
സ്നേഹിച്ചു  തോൽക്കിലും, പുഞ്ചിരി തൂകിടാം.

സ്നേഹത്തിൽ ജീവിച്ചു, മൃത്യുവെ പുൽകിടാം,
സ്നേഹത്തിൽ ലയിച്ച,മൃതത്വം വരിച്ചിടാം.

എന്തിനാണെന്നോ ഇതെല്ലാം? ഇതിനാലെ
എന്തു നാം നേടുന്നവെന്നോ?

സനേഹിയ്ക്കയെന്നതേ ധർമ്മം,
നമുക്കതിനാലെ പുലരേണ്ടു കർമ്മം.