Sunday, 11 December 2016

കണ്ണന്‍റെ അമ്മമാര്‍...

കണ്ണന്‍റെ തിരുനടയിൽ,
കണ്ണീരിൻ പ്രളയത്തിൽ,
കടവു തേടുന്നുണ്ടൊരമ്മ,
കനിവു തേടുന്നുണ്ടൊരമ്മ.

കണ്ണിനു കണ്ണായൊരു-
ണ്ണികൾ കൈവിട്ട
കണ്ണു കാണാനാത്തൊ,രമ്മ,
കനവു കാണാനാത്തൊ,രമ്മ.

മക്കളെയൂട്ടുവാൻ, ഭിക്ഷ-
യൊടുത്തോരു അക്ഷയ-
സ്നേഹമീ അമ്മ,  ഇന്നു 
ഭിക്ഷുകി മാത്രമാം അമ്മ. 

ഒരു നാളിലമ്മേ... അണഞ്ഞിടാം 
അവിടുത്തെ അരുമക്കിടാങ്ങ-
ളിങ്ങൊരു നാൾ .
കരുണ യാചിക്കുവാൻ
"ക്യൂ"വിൽ നിന്നീടവെ,
കണ്ടിടാം അവര്‍
നിന്നെയകലെ.

കോവിലിൽ വാഴുന്ന
ദേവനെ കാണാതെ
കേവലർ, നീളെയവരലയേ
നീട്ടിടാം നിൻ നേർക്ക്
പുത്തന്‍ പ്രതാപത്തിൻ
മുദ്രകള്‍, നാണയക്കിഴികൾ.

അവർ "സ്പോൺസർ"
ചെയ്തോരു അന്ന-
ദാനത്തിന്‍റെ "കൂപ്പൺ"
നിനക്കുമവരേകാം.

പിന്നെ,യറിയാത്ത ഭാവത്തില്‍
യാത്ര ചൊല്ലീടുമ്പോൾ
അമ്മേ ശപിക്കായ്ക ഇവരെ, 
നിണവും മുലപ്പാലായ് മാറ്റി
നീയൂട്ടിയ നിന്നുടെ
സന്തതികളിവരെ .

ഇടറുമാ വാക്കിന്‍റെ
താപം കരിച്ചിടും,യിവർ
തീർത്ത ഹർമ്മ്യങ്ങളെല്ലാം.
പൊഴിയുമാ  കണ്ണീരിൻ
പ്രളയമതു താണ്ടില്ല
ഇനിവരും തലമുറകൾ പോലും.

അമ്മേ, അതറിയാം
നിനക്കുമതിനാലോ നീ
ഒന്നുമേ മിണ്ടാതെ നിൽപ്പു? 
കണ്ണീർ പൊഴിക്കാതെ നിൽപ്പു?
കണ്ണന്‍റെ അമ്മയായ് നിൽപ്പു?

(ഗുരുവായൂർ അമ്പല നടയില്‍ ഉപേക്ഷിയ്ക്കപ്പെടുന്ന അമ്മമാരെ കുറിച്ചുള്ള ലേഖനം ആണ് ഈ കവിതയ്ക്ക് ആസ്പദം. )