Sunday, 27 November 2016

ചോറ്റുപാത്രം

ഓർമ്മ തൻ കോണിലുണ്ടൊരു കൊച്ചു പാത്രം,
ബാല്യകൗമാരങ്ങൾ തൻ ചോറ്റുപാത്രം.

കുത്തിനിറച്ചോരു കുത്തരിച്ചോറിന്‍റെ
കീഴിലായ് ആരുമെ കാണാതൊളിപ്പിച്ച
ഇത്തിരിപ്പൊതിയിലെ അമ്മ തൻ സ്നേഹ,-
മതു തട്ടിപ്പറിച്ചെടുത്തെന്നും നുണഞ്ഞവർ.....
അവരെന്‍റെ സോദരരായിരുന്നു.

ഉച്ചയ്ക്കതിൻ നേർക്കു നീളുന്ന കൈകൾ തൻ 
ജാതിയും മതവുമേതായിരുന്നു?
ഉച്ചനീചത്വങ്ങൾ തീണ്ടാ മനസ്സുകള്‍ 
ഏതൊരു കൊടിക്കീഴിലായിരുന്നു?

കാലം കടന്നു പോയ്, എപ്പഴോ നമ്മളില്‍ 
കാലനായ് വിഷമൊന്നുറഞ്ഞു കൂടി.
എൻ രുചികളെല്ലാം നിനക്കിന്നരുചികളായ്,
നിൻ രുചികൾ ഞാനും വെറുത്തു പോയി.

സ്നേഹം പകുക്കാൻ പഠിപ്പിച്ചൊ,രന്നത്തെ
സ്നേഹിതാ നമ്മള്‍ മറന്നുവല്ലോ.
തെരുവിലായ് വെച്ചു,വിളമ്പി കലഹിച്ചു*
നിണമൊഴുക്കീടാൻ പഠിച്ചുവല്ലോ!

ജാതിയും മതവും പറഞ്ഞു നാം പിന്നെയും 
ജാഥയ്ക്കൊരുങ്ങിയിറങ്ങിടുമ്പോൾ,
ഓർമ്മ തൻ കോണിലൊരു ചോറ്റുപാത്രത്തിന്‍റെ
ചാരെ നിന്നാരേ കരഞ്ഞിടുന്നു?

*ഭക്ഷണസ്വാതന്ത്യവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ.

Sunday, 20 November 2016

കവിതെ നീയെനിക്ക്.......?

കവിതെ നീയെനിക്കെന്താണന്നൊ?
ഏകാന്തയാമങ്ങൾ വാഴ്‌വിനെ  ഇരുട്ടിലാഴ്ത്തീടവെ,
ഒരു തിരി വെട്ടമായ്,യിറ്റാശ്വാസമായെൻ
ജാലകവാതിലിൻ ചാരെയണഞ്ഞൊരു
മിന്നാമിനുങ്ങിൻ സാമീപ്യമല്ലയൊ?

കവിതെ നീയെനിക്കെന്താണന്നൊ?
ഓർമ്മകൾ തട്ടിത്തെറിപ്പിച്ചു മറയുന്ന,
മറവിയിൽ നിന്നോർമ്മ,യെൻ നേർക്കു നീട്ടുന്ന
കാലമാം വികൃതിക്കുരുന്നിൻ കാല്പാടുകൾ
തിരയുവാൻ കൂടുന്ന പ്രിയതോഴിയല്ലയൊ?

കവിതെ നീയെനിക്കെന്താണന്നൊ?
ചപലമോഹങ്ങളാൽ മുറിവേറ്റ
മനസ്സിന്‍റെ, ഹൃദയരക്തത്താൽ കുറിച്ചിട്ട
വരികൾ തൻ ലഹരി പകരു-
ന്നൊരാ ഉൻമാദമല്ലയൊ?

കവിതെ നീയെനിക്കെന്താണന്നൊ?
അന്യദുഃഖത്തിൽ തപിച്ചതി,നഗ്നിയിൽ
സ്വന്തമാത്മാവിനെ സ്ഫുടം ചെയ്തെടുത്തൊ,രതി-
ധന്യരെൻ പൂർവ്വികർ, എൻ ഗുരുനാഥർ തൻ
ഇന്നും തുടിക്കുന്ന,രോർമ്മകളല്ലയോ?

കവിതെ നീയെനിക്കെന്താണന്നൊ?
ഇനി വരും തലമുറ,യൊന്നു കണ്ടീടുവാൻ
ഞാനെന്ന വ്യർത്ഥതയെ, ഞാനെ,ന്നപൂർണ്ണതയെ
ലോകമാം ചുമരിലൊരു, ലിപിയാൽ വരയ്ക്കുവാൻ
ഞാന്‍ തന്നെ ചെയ്തിടും, പാഴ് വേലയല്ലയൊ?

കവിതെ നീയെനിക്കെന്താണന്നൊ?
സാന്ദ്രമൗനത്തിൻ അഗാധഹ്രദങ്ങളിൽ
ഞാനെന്ന ജീവിതം തിരയുന്നൊ-
രുത്തരവുമാവാം, ഒരുവേള 
ഉത്തരം കിട്ടാ, പ്രഹേളികയുമായിടാം.

കണക്കിന്‍റെ കണിശതകളറിയാ-
ക്കുരുന്നിന് കവിതയായ് ഉത്തരം
കനിയു വാഗ്‌ദേവതേ...