Saturday, 18 June 2016

ഓർമ്മയിൽ

തൊടിയിലൊരു മാമ്പഴം വീഴുന്ന നേരമിന്നറിയാതെ
എന്തിനോ കരൾ പിടഞ്ഞു .
അതു നുകർന്നീടുവാൻ നീയരികെയില്ലെന്ന
പൊരുളിന്‍റെ നോവിലെന്‍ മിഴി നിറഞ്ഞു .

മോതിരവിരലിതിൽ നീയണിയിച്ചൊരാ മോതിരം
നെഞ്ചോടു ചേർത്തു വയ്ക്കെ ,
ഞാനറിയുന്നു നിൻ സ്പന്ദനങ്ങൾ സഖി ,
ഞാനറിയുന്നതിൽ നൊമ്പരങ്ങള്‍.

പിൻപുരക്കോലായിൽ നീയില്ലതോർക്കാതെ
ഒരു വേളയിന്നും വിളിച്ചു പോകും ,
നെറ്റിമേൽ ഇറ്റുമാ നീർമണി തുടച്ചെന്‍റെ 
ഉറ്റവൾ വരുമെന്നൊരാശയോടെ .

ഏറെ തളര്‍ന്നെന്‍റെ മാറിൽ മയങ്ങി നീ
അവസാന യാത്രയ്ക്കൊരുങ്ങി നിൽക്കെ ,
എന്‍റെ കൈത്തണ്ടയിൽ വീണ നിൻ കണ്ണുനീർ-
ത്തുളളി തൻ ചൂടിന്നുമറിയുന്നു ഞാന്‍.

എത്ര ജൻമത്തിന്‍റെ സാഗരം താണ്ടി നാം
ഒത്തു ചേര്‍ന്നു തീരഭൂവിതിങ്കൽ ?
ഇനിയെത്ര ജൻമത്തിന്‍റെ സാഗരം താണ്ടണം
ഒത്തു ചേര്‍ന്നീടുവാൻ ഒന്നുകൂടി ?

ഇനിയെന്‍റെ മലർവാടി പൂക്കുകില്ല സഖി,
ഇനിയും വസന്തങ്ങള്‍ അണയുകില്ല .
ഇനി നിന്‍റെ ഓർമ്മ തൻ നാലുകെട്ടിൽ
ഇരുളില്‍ കരയുമെൻ നോവു മാത്രം.